സംസ്ഥാനത്തെ 300 ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കാന്‍ അസറ്റ് ആഷിയാന സിഎസ്ആര്‍ പദ്ധതിയുമായി അസറ്റ് ഹോംസ്

60 വീടുകളുള്‍പ്പെട്ട ആദ്യഘട്ടം കോഴിക്കോട്

കോഴിക്കോട്: അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 300 ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കാനായി അസറ്റ് ആഷിയാന എന്ന സിഎസ്ആര്‍ പദ്ധതിയുമായി പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്. ആഗോള പാര്‍പ്പിടദിനം പ്രമാണിച്ച് കോഴിക്കോട് കോട്ടൂളിയിലെ അസറ്റ് പികെഎസ് ഹെറിറ്റന്‍സില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. പദ്ധതി പ്രഖ്യാപിച്ചത്. ഉന്നത ഗുണനിലവാരമുള്ളതും എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഭവനങ്ങളാണ് തീര്‍ത്തും സൗജന്യമായി അസറ്റ് ആഷിയാനയിലൂടെ നിര്‍മിച്ചു നല്‍കുകയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാകും ഗുണഭോക്താക്കളെ കണ്ടെത്തുക.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കോഴിക്കോട് നഗരസഭ എന്നിവരുമായി സഹകരിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 60 വീടുകള്‍ നിര്‍മിച്ചു നല്‍കും. ഇതിന്റെ ആലോചനായോഗവും പാര്‍പ്പിടദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നടന്നു. മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കൊച്ചി, തൃശൂര്‍, കൊല്ലം ജില്ലകളിലായി 240 ഗുണഭോക്താക്കളെക്കൂടി തെരഞ്ഞെടുത്ത് 300 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന ഗുണനിലവാര നിര്‍മിതിക്ക് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങായ ക്രിസില്‍ ഡിഎ+2 നിലനിര്‍ത്തിയ അസറ്റ് ഹോംസ് എന്‍എബിഎല്‍ അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സിവില്‍ എന്‍ജിനീയറിംഗ് ക്വാളിറ്റി ലാബും ഈയിടെ തൃശൂരില്‍ തുറന്നിരുന്നു. 18 വര്‍ഷത്തിനുള്ളില്‍ അസറ്റ് ഹോംസ് 90 പദ്ധതികള്‍ പൂര്‍ത്തിയാക്കി കൈമാറി. സംസ്ഥാനത്തെ 10 ജില്ലയിലായി 33 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വിവരങ്ങള്‍ക്ക് www.assethomes.in