കോഴിക്കോടിന്റെ കുഞ്ഞു പരിസ്ഥിതി പ്രവര്‍ത്തകക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക കോഴിക്കോട്ടുകാരി റൂഹി മൊഹ്‌സബിന് രാജ്യാന്തര തലത്തില്‍ അംഗീകാരം. ‘സുസ്ഥിര ഭാവിക്കായുള്ള വിദ്യഭ്യാസം’ എന്ന വിഷയത്തെ ആസ്പദമാക്കി ബാങ്കോക്കില്‍ നടക്കുന്ന ആഗോള സെമിനാറില്‍ റൂഹിയെ ആദരിക്കും. ഫെബ്രുവരി 11,12 തിയ്യതികളില്‍ ബാങ്കോക്കിലെ യുനൈറ്റഡ് നാഷന്‍സ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റൂഹി മുഖ്യ പ്രഭാഷണവും നടത്തും.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് പദവി വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ സസ്റ്റൈനബിള്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലുമായി (എസ്.ഡി.സി) സഹകരിച്ച് യുനസ്‌കോ യൂത്ത് എജുക്കേഷന്‍ റിസര്‍ച്ച് സെന്ററാണ് സെമിനാര്‍ നടത്തുന്നത്.

കോഴിക്കോട് പാറോപ്പടി കോമണ്‍ ഗ്രൗണ്ട് ഇന്റര്‍നാഷണല്‍ അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആറു വയസുകാരിയായ റൂഹി. ആഗോള താപനം തടഞ്ഞ് പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി ചെറു പ്രായത്തില്‍ തന്നെ റൂഹി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് റൂഹിയെ ആദരിക്കുന്നതും മുഖ്യ പ്രഭാഷണത്തിനായി ക്ഷണിച്ചതും.

കുരുന്നിലേ ഒട്ടേറെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയയാണ് റൂഹി മൊഹ്സബ്. പ്രകൃതി സംരക്ഷണ സന്ദേശം പകരുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ റീ സൈക്കിള്‍ഡ് പേപ്പറില്‍ പ്രിന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ലോക രാഷ്ട്രത്തലവന്‍മാര്‍ക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്തയച്ചായിരുന്നു തുടക്കം. വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തില്‍ തകര്‍ന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ തടയുന്നതിനായി ആല്‍, നീര്‍മരുത്, താന്നി എന്നീ വൃക്ഷങ്ങളുടെ തൈകള്‍ നട്ടും റൂഹി മാതൃകയായിട്ടുണ്ട്. കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള 10,000 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് ഓരോ വിദ്യാലയത്തിന്റേയും നേതൃത്വത്തില്‍ 1000 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന ട്രീ ബാങ്ക് നഴ്സറി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ റൂഹി മൊഹ്‌സബ്.