ദൗത്യം വിജയകരം, ശുഭാംശുവും സംഘവും തിരികെ ഭൂമിയിലെത്തി

ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയില്‍. ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി. ഉടൻ കപ്പല്‍വഴി വീണ്ടെടുക്കുന്ന പേടകത്തില്‍ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും.

നാസയിലെ ബഹിരാകാശ നിലയത്തിന്റെ കണ്‍ട്രോള്‍ സെന്ററില്‍ ഐ എസ് ആർ ഒയ്ക്കു മാത്രമായി പ്രത്യേക സെല്‍ അനുവദിച്ചിരുന്നു. ഇന്ത്യയില്‍ നിന്നു എയ്റോ സ്‌പേസ് മെഡിസിനില്‍ വൈദഗ്ദ്ധ്യം നേടിയ രണ്ടു ഡോക്ടർമാരും നാലു ശാസ്ത്രജ്ഞരും ഭൂമിയില്‍ ഈ ദൗത്യത്തിന്റെ ഭാഗമായി. ബഹിരാകാശത്ത് ശുഭാംശുവും ഭൂമിയില്‍ ഇവരും ആർജിച്ച അറിവും അനുഭവജ്ഞാനവുമാണ് ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്താവുന്നത്.

ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂണ്‍ 26നാണ് ആക്സിയം 4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ബഹിരാകാശനിലയത്തിലെത്തിയത്. പെഗ്ഗി വിറ്റ്സൻ (യു എസ്), സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.