ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ഭാഗത്തെ ആറുവരിപ്പാത തകര്‍ച്ചയില്‍ നടപടി തുടങ്ങി ദേശീയപാത അതോറിറ്റി. സംഭവത്തിൽ സൈറ്റ് എഞ്ചിനീയറെ പിരിച്ച് വിടുകയും പ്രോജക്‌ട് ഡയറക്‌ടറെ സസ്‌പെൻഡ് ചെയ്‌കുകയും ചെയ്‌തു. തകര്‍ന്ന ഭാഗങ്ങള്‍ സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കുന്നതിനായി നിര്‍മ്മാണ കമ്പിനിയോട് ദേശീയപാത അതോറിറ്റി ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
കേരളത്തിൻ്റെ പാരിസ്ഥിതിക സാഹചര്യങ്ങൾ രൂപകൽപ്പനയിലും നിർമ്മാണത്തിലും പരിഗണിക്കുന്നതിൽ പരാജയപ്പെട്ടതിനാണ് സൈറ്റ് എഞ്ചിനീയര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സംഭവത്തിൻ്റെ കാരണം അന്വേഷിക്കാൻ മെയ് 19ന് വിദഗ്‌ധ സമിതിയെ നിയമിച്ചിരുന്നു. കൽഹി പ്രൊഫസർ ജിവി റാവുവിൻ്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.
ഭാരം താങ്ങാൻ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത പാത തകര്‍ന്ന വീഴാൻ കാരണം എന്നാണ് സംഘത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്. പദ്ധതിയുടെ സുരക്ഷാ കൺസൾട്ടൻ്റായിരുന്ന ഇൻഫോടെക്കിന് ഹൈവേ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും 20 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു.
കൺസെഷനയർ പ്രോജക്‌ട് മാനേജരെയും കൺസൾട്ടൻ്റ് ടീം ലീഡറെയും ചുമതലകളിൽ നിന്നും സസ്‌പെൻഡ് ചെയ്‌തതായി മന്ത്രാലയം അറിയിച്ചു. മതിൽ തകർന്നതിൻ്റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനും ഏകദേശം 80 കോടി രൂപ ചെലവിൽ പുതിയ ഫ്ലൈ ഓവർ നിർമ്മിക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം കൺസെഷനർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡിനെ നടന്നുകൊണ്ടിരിക്കുന്ന/ഭാവി ബിഡ്ഡിങ്ങില്‍ നിന്നും നേരത്തെ തന്നെ ദേശീയപാത അതോറിറ്റി വിലക്കിയിരുന്നു.