
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫീസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ചായകുടിയ്ക്കു മാത്രമാണ് ഇന്ത്യൻ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ചിന് 6.05 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ അക്കൗണ്ട്സ് വിഭാഗം ഉത്തരവിറക്കിയത്.
ഒരു മാസം ശരാശരി രണ്ടു ലക്ഷം രൂപവീതമാണ് ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ചായകുടിക്കായി ചെലവാകുന്നതത്രേ. പ്രവൃത്തിദിനങ്ങൾ കണക്കാക്കിയാൽ പ്രതിദിനം 10,000 രൂപ വീതം ചായയ്ക്കും കടിക്കുമായി നീക്കിവയ്ക്കുന്നതായാണ് കണക്കുകൾ.
ഇന്ത്യൻ കോഫിഹൗസിൽ നിന്നുള്ള ചായയുടെയും കടിയുടെയും കുടിശിക ബില്ലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് 6,05,434 രൂപ അനുവദിച്ചത്.
