കടന്നുപോകുന്നത് 13 ജില്ലകളിലൂടെ ;1251 കിലോമീ്റ്റർ ദൂരം,​ കേരളത്തിലെ ഏറ്റവും വലിയ പാതവരുന്നു

തൃശൂർ‌ : കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോരഹൈവെ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് വികസനത്തിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയോര ഹൈവെയുടെ ജില്ലയിലെ മൂന്നാം റീച്ചിന്റെയും ചാത്തൻ മാസ്റ്റർ റോഡിന്റെ രണ്ടാം റീച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മറ്റത്തൂർ, കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെള്ളിക്കുളങ്ങര മുതൽ കോര്‍മല, രണ്ടുകൈ, ചായ്പൻകുഴി, വെറ്റിലപ്പാറ 13 ജംഗ്ഷന്‍ വഴി വെറ്റിലപ്പാറ വരെ 18.35 കി.മി. നീളത്തിൽ 12 മീറ്റര്‍ വീതിയിലുമാണ് നിർമ്മാണം നടത്തുക. ഇതിനായി 124.69 കോടിരൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. കിഫ്ബിയിൽ ഉള്‍പ്പെടുത്തി നിർമ്മിക്കുന്ന പദ്ധതിക്ക് 2016-17 -ൽ ഭരണാനുമതിലഭിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 1251 കി.മി ദൂരത്തിൽ 13 ജില്ലകളിലൂടെ മലയോരഹൈവെ കടന്നുപോകും. ഇതിൽ , തൃശൂര്‍ ജില്ലയിലെ മൂന്നാം റീച്ചിലാണ് കേരളത്തിൽ ആദ്യമായി മലയോരഹൈവേക്കായി നിർമ്മിതികൾക്ക് പണം നല്‍കി ഭൂമി ഏറ്റെടുക്കുന്നത്. കൊടകര, കോടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 9.150 കി.മീ. നീളം വരുന്ന പുത്തുക്കാവ് – കനകമല – മേച്ചിറ (ചാത്തൻ മാസ്റ്റർ റോഡ്) പൊതുമരാമത്ത് റോഡിന് 8.98 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബി. അശ്വതി, കെ.പി. ജെയിംസ്, അഡ്വ. ആതിര ദേവരാജൻ, അമ്പിളി സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് എന്നിവർ പ്രസംഗിച്ചു.