വൈദ്യുതി നിരക്കിലെ പ്രതിമാസ വര്‍ധന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എങ്ങനെ വിശദീകരണവുമായി കെഎസ്‌ഇബി.

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുബോള്‍ വിശദീകരണവുമായി കെഎസ്‌ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വർധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്‌ഇബി വിശദീകരണം.ഓരോ വിഭാഗങ്ങള്‍ക്കും വരുന്ന വര്‍ധനയെ കുറിച്ചുള്ള കെഎസ്‌ഇബിയുടെ വിശദീകരണം ഇങ്ങനെ

1. 2024-25 സാമ്പത്തിക വർഷത്തില്‍ യൂണിറ്റിന് ശരാശരി 16.94 പൈസയുടെയും 2025-26 വർഷത്തില്‍ 12.68 പൈസയുടെയും മാത്രം വർധനവാണ് വരിക.

2. ഗാർഹിക ഉപഭോക്താക്കള്‍ക്ക് 2024-25ല്‍ 3.56 ശതമാനത്തിന്‍റെയും 2025-26-ല്‍ 3.2 ശതമാനത്തിന്‍റെയും വർധനവാണ് വരുത്തിയിട്ടുള്ളത്. എല്‍ടി വ്യാവസായിക ഉപഭോക്താക്കള്‍ക്കാകട്ടെ 2024-25ല്‍ 2.31 ശതമാനവും, 2025-26ല്‍ 1.29 ശതമാനവും ആണ് വർധനവുണ്ടാവുക എച്ച്‌ ടി വ്യാവസായിക ഉപഭോക്താക്കളുടെ പരമാവധി വർധനവ് 1.20 ശതമാനവുമാണ്.

3. ഗാർഹിക വിഭാഗം ഉപഭോക്താക്കളില്‍ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് നിരക്ക് വർധന ഇല്ലാതെ 1.50 രൂപാ നിരക്കില്‍ തുടർന്നും വൈദ്യുതി ലഭ്യമാക്കും. 32,000 ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.j ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ പ്രതിമാസം 100 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ് വർധന ഇല്ല. ഈ വിഭാഗത്തിന്‍റെ കണക്റ്റഡ് ലോഡ് പരിധി 1000 വാട്ടില്‍ നിന്ന് 2000 വാട്ടായി ഉയർത്തിയിട്ടുമുണ്ട്.

4. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാർജില്‍ അഞ്ചുരൂപയുടെയും, എനർജി ചാർജില്‍ 5 പൈസയുടെയും വർധനവാണ് വരുത്തിയിട്ടുള്ളത്. അതായത് ആകെ പ്രതിമാസ വർധനവ് 10 രൂപ മാത്രമാണ്. പ്രതിദിന വർധനവ് 26 പൈസയുമാണ്. ഏകദേശം 26 ലക്ഷം ഗാർഹിക ഉപഭോക്താക്കള്‍ ആണ് ഈ വിഭാഗത്തിലുള്ളത്.

5. 250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗം ഉള്ളവർക്ക് അഞ്ച് മുതല്‍ 15 രൂപ വരെയാണ് വർധനവ് വരുത്തിയിട്ടുള്ളത്. എനർജി ചാർജില്‍ 10 മുതല്‍ 30 പൈസ വർധനവ് വരുത്തിയിട്ടുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഗാർഹിക ഉപഭോക്താവിനുണ്ടാകുന്ന വർധനവ് 48 രൂപയാണ്.

6. 250 യൂണിറ്റിനു മുകളില്‍ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കള്‍ക്ക് TOD (ടൈം ഓഫ് ഡേ) ബില്ലിംഗ് സബ്രദായം ഏർപ്പെടുത്തും. ഇവരുടെ പകല്‍ സമയത്തെ എനർജി ചാർജില്‍ 10 ശതമാനം ഇളവ് നല്‍കും. വീടിനോട് ചേർന്ന് ചെറു  വാണിജ്യവ്യവസായ സംരംഭങ്ങള്‍ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാർക്കുള്‍പ്പെടെ പകല്‍ വൈദ്യുതി നിരക്ക് കുറയുന്നത് സഹായകരമാകും. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

7.വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനർജി ചാർജില്‍ വർധനയില്ല. മീറ്റർ വാടകയും വർധിപ്പിച്ചിട്ടില്ല

8. എല്‍ടി വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പകല്‍ സമയത്ത് എനർജി ചാർജില്‍ 10 ശതമാനം കുറവ് വരുത്തും. ഈ വിഭാഗം ഉപഭോക്താക്കള്‍ക്ക് താരിഫില്‍ വർധനവ് ഉണ്ടാകുമെങ്കിലും, പകല്‍ സമയത്തെ TOD നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പ്രതിമാസ വൈദ്യുതി ചാർജില്‍ കുറവ് വരുമെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്.ആകെയുള്ള 107.36 ലക്ഷം ഗാർഹിക ഉപഭോക്താക്കളില്‍ പ്രതിമാസം 150 യൂണിറ്റില്‍ കുറഞ്ഞ ഉപയോഗമുള്ള (83.77ലക്ഷം) ഉപഭോക്താക്കളുടെ പ്രതിദിന വർധനവ് 1.60 രൂപയില്‍ താഴെയാണ്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെ താരിഫ് വർധിപ്പിച്ചിട്ടില്ല.

9. വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകള്‍ക്കുള്ള ഫിക്സഡ് ചാർജ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ക്ഷണിച്ചുവരുത്തും.

10. എൻഡോസള്‍ഫാൻ ദുരിതബാധിതർക്ക് പ്രതിമാസം 150 യൂണിറ്റ് വരെ 1.5 രൂപാ നിരക്കിലും കാൻസർ ബാധിച്ചതോ സ്ഥിരമായ അംഗവൈകലും സംഭവിച്ചതോ ആയ വ്യക്തി അംഗമായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് (2000 വാട്സ് വരെ കണക്റ്റഡ് ലോഡുള്ളത്) പ്രതിമാസം 100 യൂണിറ്റ് വരെ 1.50 രൂപ നിരക്കില്‍ വൈദ്യുതി നല്‍കി വരുന്നു.സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കള്‍ക്ക്, കേരളാ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 25.07.2012- ലെ ഉത്തരവ് പ്രകാരമുള്ള താരിഫ് വർധനവില്‍ നിന്നും ഇളവ് നല്‍കാനാണ് ഗവണ്‍മെന്റ് സബ്സിഡി നല്‍കി തുടങ്ങിയത്. ഈ സബ്സിഡി ഇപ്പോഴും തുടരുകയാണ്.ഇത് പ്രതിമാസം 40 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 35 പൈസയും 41 യൂണിറ്റ് മുതല്‍ 120 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 50 പൈസയും ആണ്. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗമുള്ള സിംഗിള്‍ ഫേസ് ഗാർഹിക ഉപഭോക്‌താക്കള്‍ക്ക് 20 രൂപ ഫിക്സഡ് ചാർജ് ഇനത്തില്‍ സബ്സിഡി നല്‍കി വരുന്നുണ്ട്.

11. 72 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിമാസം വരുന്ന വർധന 10 രൂപയാണ്. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗമുള്ള 500 വാട്സില്‍ താഴെ കണക്റ്റഡ് ലോഡുള്ള സാമൂഹികമായും സാമ്ബത്തികമായും പിന്നോക്കാവസ്ഥയിലുള്ള ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഗവണ്മെന്റ് സബ്സിഡി നല്‍കി വൈദ്യുതി സൗജന്യമായാണ് നല്‍കി വരുന്നത്. കൂടാതെ പ്രതിമാസം 41 മുതല്‍ 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്‌താക്കള്‍ക്ക് ഗവണ്‍മെന്റ് സബ്സിഡിയായി, വൈദ്യുതി യൂണിറ്റൊന്നിന് 1.50 രൂപാ നിരക്കില്‍ നല്‍കി വരുന്നു. ലോ ടെൻഷൻ വിഭാഗത്തില്‍പ്പെടുന്ന കാർഷിക ഉപഭോക്താക്കmള്‍ക്ക് യൂണിറ്റിന് 85 പൈസാ നിരക്കിലാണ് സബ്സിഡി നല്‍കി വരുന്നത്. എല്ലാ വിഭാഗത്തിലുമായി ഏകദേശം 76 ലക്ഷം ഉപഭോക്താക്കള്‍ക്ക് വിവിധങ്ങളായ സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.

12. 2024-25-ല്‍ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച വൈദ്യുതിയുടെ ശരാശരി വില (Average Cost of Supply) യൂണിറ്റൊന്നിന് 7.30 രൂപയാണ്. എന്നാല്‍, ഒരു യൂണിറ്റ് വൈദ്യുതിയുടെ വിലയായി നിലവില്‍ അനുവദിച്ചിട്ടുള്ളത് 6.96 രൂപ മാത്രമാണ് . അതായത് ഓരോ യൂണിറ്റ് വൈദ്യുതി വില്‍ക്കുമ്ബോഴും 34 പൈസ വരുമാനത്തില്‍ കുറവു വരുന്നു. യഥാർത്ഥ വിലയേക്കാള്‍ 34 പൈസ കുറച്ചാണ് കമ്മീഷൻ വില്‍പന വില നിർണ്ണയിച്ചിരിക്കുന്നത് എന്ന് സാരം.

13. റെഗുലേറ്ററി കമ്മീഷൻ നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി താരിഫ് പരിഷ്കരണം നടന്നിട്ടുള്ളത് 2002-ലാണ്. പ്രസ്തുത പരിഷ്കരണം കഴിഞ്ഞ് പത്ത് വർഷ കാലയളവിനു ശേഷം 2012ലാണ് അടുത്ത താരിഫ് പരിഷ്കരണം നടന്നത്. പിന്നീട് 2013, 2014, 2017 എന്നീ വർഷങ്ങളിലും താരിഫ് പരിഷ്കരണം നടന്നിട്ടുണ്ട് . 2012- ല്‍ 24%, 2013- ല്‍ 9.1%, 2014- ല്‍ 6.7%, 2017- ല്‍ 4.77%, 2019-ല്‍ 7.32%. 2022- ല്‍ 7.32%., 2023-ല്‍ 3.20% എന്നിങ്ങനെയായിരുന്നു വർധനവ്. എന്നിരുന്നാലും ഈ താരിഫ് പരിഷകരണങ്ങളൊന്നും തന്നെ അന്ന് നിലവിലുണ്ടായിരുന്ന റവന്യു കമ്മി പൂർണ്ണമായും നികത്തുന്ന തരത്തിലായിരുന്നില്ല.സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ 28.06.2024-ലെ ട്രൂ അപ്പ് ഉത്തരവ് പ്രകാരം (2022-23) 01.04.2023 വരെയുള്ള സഞ്ചിത റവന്യൂ കമ്മി 6408.37 കോടി രൂപയും, 2023-24 -ലെ ട്രൂ അപ്പ് പെറ്റീഷൻ പ്രകാരമുള്ള റവന്യൂ കമ്മിയായ 1323.95 കോടി രൂപയും കൂടിച്ചേരുമ്ബോള്‍ 31.03.2024-ലെ സഞ്ചിത കമ്മി 7732.32 കോടി രൂപയാകും.

2016ലെ ദേശീയ വൈദ്യുതി നയമനുസരിച്ച്‌ ഇപ്രകാരം അംഗീകരിക്കപ്പെട്ട വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വർഷം കൊണ്ട് അതിന്റെ പലിശ ഉള്‍പ്പെടെ നികത്തിയെടുക്കേണ്ടതാണ്. ഈ മുൻ കാലകമ്മി കുറഞ്ഞൊരളവിലെങ്കിലും നികത്തിയില്ലെങ്കില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധിക്കും. കൂടാതെ കണ്‍ട്രോള്‍ പീരീയഡ് കാലയളവില്‍ (2022 – 2027) വിവിധ കാരണങ്ങളാല്‍ വർധിച്ചുവരുന്ന പ്രവർത്തന പരിപാലന ചെലവുകള്‍, അവശ്യം നടത്തപ്പെടേണ്ട പ്രവർത്തന മൂലധന നിക്ഷേപ പ്രവർത്തികള്‍ക്കുള്ള ചെലവുകള്‍ വർധിച്ചുവരുന്നു. അതിനാല്‍ ആവശ്യം വേണ്ട നിയമാനുസൃതമായ ചിലവുകള്‍ നിറവേറ്റുന്നതിനും, സ്ഥാപനത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനും വേണ്ടിയാണ് താരിഫ് പരിഷ്കരണം നിർദേശിക്കാൻ നിർബന്ധിതമായതെന്നും കെഎസ്‌ഇബി വ്യക്തമാക്കി.