ഹരിവരാസനം റേഡിയോ ‘ഓണാ’യില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കാൻ ഉദ്ദേശിച്ച റേഡിയോ ഹരിവരാസനം പദ്ധതി ഉപേക്ഷിച്ചു. റേഡിയോ നടത്താൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഏഴു മാധ്യമസ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ഒക്ടോബർ 28 നാണ് മുദ്രവച്ച ബിഡുകൾ തുറന്നത്. ഓരോ സ്ഥാപനവും ബിഡിൽ കാണിച്ച തുക എല്ലാവരുടെയും മുന്നിൽ വച്ച് ദേവസ്വം ബോർഡ് അധികൃതർ വെളിപ്പെടുത്തി. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം അറിയിക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ അറിയിക്കുകയും ചെയ്തു. യാതൊരു വിവരവും അറിയിക്കാത്തതിനെത്തുടർന്ന് ബിഡിൽ പങ്കെടുത്ത പ്രവാസി ഭാരതി പ്രൈവറ്റ് ബ്രോഡ്‌കാസ്റ്റിംഗ്‌ നെറ്റ്വർക്കിന്റെ അധികൃതർ നവംബർ മൂന്നിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് ഇ മെയിൽ അയച്ചെങ്കിലും ദേവസ്വം ബോർഡ് അധികൃതർ അതിനു മറുപടി നൽകിയില്ല.

പ്രവാസി ഭാരതിയുടെ പ്രതിനിധി ദേവസ്വം ബോർഡ് ഓഫീസിൽ നേരിട്ടെത്തി ഇ മെയിലിനു ഒരു മറുപടി നൽകണമെന്ന് അഭ്യർത്ഥിച്ചിട്ടും ദേവസ്വം ബോർഡ് അധികൃതർ നിസംഗത പാലിച്ചു. നവംബർ ഏഴിന് വീണ്ടും ദേവസ്വം ബോർഡ് കമ്മീഷണർക്ക് റിമൈൻഡർ അയയ്ക്കുകയും മെയിലിന്റെ കോപ്പി ദേവസ്വം ബോർഡ് പ്രസിണ്ടന്റ്, ദേവസ്വം ബോർഡ് സെക്രട്ടറി, ദേവസ്വം മന്ത്രി എന്നിവർക്ക് കൂടി അയയ്ക്കുകയുംചെയ്തു. എന്നിട്ടും ആർക്കാണ് റേഡിയോ നടത്താൻ അനുമതി നല്കിയതെന്നതിനെക്കുറിച്ച് ഒരു മറുപടി നൽകുകയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയോ ചെയ്തില്ല. എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് നവംബർ 14 നു റേഡിയോ ഹരിവരാസനം പ്രക്ഷേപണം ആരംഭിക്കുകയും ഇതിന്റെ മൊബൈൽ ആപ്ലിക്കേഷൻ പ്ളേസ്റ്റോറിൽ ലഭ്യമാവുകയും ചെയ്തു.

റേഡിയോ ഹരിവരാസനത്തിനു വേണ്ടിയുള്ള പുതിയ വെബ്‌സൈറ്റിൽ ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള റേഡിയോ ആണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ റേഡിയോയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് വെബ്‌സൈറ്റിൽ നിന്ന് ദേവസ്വം ബോർഡിന്റെ പേര് നീക്കം ചെയ്യുകയും റേഡിയോ ആപ്പ്, പ്ളേ സ്റ്റോറിൽ നിന്നും പിൻവലിക്കുകയും ചെയ്തു.

ഇരുപതു ലക്ഷം രൂപ ഇൻസ്റ്റലേഷൻ ഫീസായും പ്രതിമാസം അഞ്ചുലക്ഷം രൂപ പ്രവർത്തന തുകയായും ആവശ്യപ്പെട്ട സ്ഥാപനമാണ് ഈ റേഡിയോ പ്രക്ഷേപണം തുടങ്ങിയത്. ദേവസ്വം ബോർഡ് അധികൃതരുടെ അനുമതിയില്ലാതെയും ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരെ ഇത് സംബന്ധിച്ച് ഒന്നുമറിയിക്കാതെയും പ്രക്ഷേപണം ആരംഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇൻസ്റ്റലേഷൻ ചാർജ്ജ് ഒന്നുമില്ലാതെ സൗജന്യ മൊബൈൽ ആപ്പും പ്രതിമാസം അഞ്ചു ലക്ഷത്തി നാല്പതിനായിരം രൂപ പ്രവർത്തന ഫീസും ആവശ്യപ്പെട്ട പ്രവാസി ഭാരതി പ്രൈവറ്റ് ബ്രോഡ്‌കാസ്റ്റിംഗ്‌ നെറ്റ് വർക്കിന്റേണ് ഏറ്റവും കുറഞ്ഞ തുകയെന്ന്
ചൂണ്ടിക്കാണിക്കപ്പെടുന്നു.ബിഡിൽ പങ്കെടുത്തവരെ ലേലത്തിന്റെ അന്തിമ തീരുമാനം അറിയിയ്ക്കാതെയും അവർ അയച്ച ഇ മെയിലുകൾക്ക് മറുപടി നൽകാതെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒളിച്ചുകളിക്കുന്നതിനു പിന്നിൽ അഴിമതിയുണ്ടെന്ന് പൊതുവെ ആക്ഷേപമുണ്ട്.