തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ട് കരാറുകാരനും മരിച്ചു. മുണ്ടത്തിക്കോട് സതീഷ് ആണ് മരണത്തിന് കീഴടങ്ങിയതി. വെടിക്കെട്ട് അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു സതീഷ്.

ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സതീഷിനെ കൂടാതെ മറ്റ് മൂന്ന് പേരും അതീവ ഗുരുതര നിലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
അതേസമയം, വെടിക്കെട്ട് അപകടം നടന്ന പ്രദേശത്ത് നിന്നും ഇന്ന് കൂടുതല്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. കൈ, തല എന്നീ ഭാഗങ്ങളാണ് മുണ്ടത്തിക്കോട് നിന്ന് കണ്ടെടുത്തത്.

അപകടം നടന്ന വെടിക്കെട്ട് പുരയോട് ചേർന്നുള്ള പ്രദേശത്ത് രാവിലെ മുതൽ പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വിവിധ ടീമുകൾ ആയി തിരിഞ്ഞ് നാട്ടുകാരുടെ കൂടി സഹായത്തോടെ പരിസരപ്രദേശങ്ങളിൽ ഉള്ള വീടുകളിലും പറമ്പുകളിലും പരിശോധന ആരംഭിച്ചത്.
