ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ,സ്വര്‍ഗവാതില്‍ ഏകാദശിക്ക് വന്‍ ഭക്തജനത്തിരക്ക്;എന്താണ് സ്വര്‍ഗവാതില്‍ ഏകാദശി?

തിരുവനന്തപുര: , ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ സ്വര്‍ഗവാതില്‍ ഏകാദശി ഇന്ന്. ധനുമാസത്തിലെ വെളുത്ത ഏകാദശി, ഇന്ന് പുലര്‍ച്ചെ 2.30ന് നിര്‍മാല്യ ദര്‍ശനം മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 4 മണി വരെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ദീപാരാധന എന്നിവ നീണ്ടു. തുടര്‍ന്ന് പുലര്‍ച്ചെ 4.30 മുതല്‍ 6 മണി വരെയും രാവിലെ 9.30 മുതല്‍ 12.30 മണി വരെയും ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. വൈകിട്ട് 3.15 മുതല്‍ 6.15 വരെയും രാത്രി ശീവേലിക്ക് ശേഷവും ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും.

സ്വര്‍ഗവാതില്‍ ഏകാദശിയുടെ ഭാഗമായി രാത്രി 8.30 ഓടെ സിംഹാസന വാഹനത്തില്‍ പൊന്നും ശീവേലി ഉണ്ടായിരിക്കും. എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി ഇന്ന് സ്‌പെഷ്യല്‍ സേവ ടിക്കറ്റ് വഴിയുള്ള ദര്‍ശനം നിര്‍ത്തിവച്ചിട്ടുണ്ട്. കൂടാതെ ദര്‍ശനം സുഗമമാക്കുന്നതിനായി ക്ഷേത്രത്തില്‍ പ്രത്യേക ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്താണ് സ്വര്‍ഗവാതില്‍ ഏകാദശി?

ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മതിലകത്ത് തെക്കു കിഴക്ക് ഭാഗത്തുള്ള ദീപയാഗ മണ്ഡപത്തില്‍ ധനു, മിഥുനം മാസങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തിവരുന്ന ആഘോഷമാണ് ഭദ്രദീപം. കൊല്ലവര്‍ഷം 919 (എഡി 1744) ധനു മാസത്തിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭദ്രദീപം ആരംഭിച്ചത്. ആ ദിവസം ശ്രീപത്മനാഭ സ്വാമിക്ക് സ്വര്‍ണക്കുടം നടക്കുവയ്‌ക്കും.വിശേഷാല്‍ നിവേദ്യം, ശീവേലി അലങ്കാരം എന്നിവയ്ക്ക് പുറമേ, പുലര്‍ച്ചെ മൂന്ന് മണിക്ക് തൃക്കാപ്പ് തുറക്കും. അഭിഷേകവും ദീപാരാധനയും കഴിഞ്ഞ് അകത്തെഴുന്നെള്ളിച്ചാല്‍ ഉച്ചയ്ക്ക് തൃക്കാപ്പിടുന്നത് വരെയും ഉച്ചയ്ക്ക് രണ്ടര മണിക്ക് തൃക്കാപ്പ് തുറന്നാല്‍ വെകുന്നേരം അഞ്ച് മണിവരെയും ഭക്തര്‍ക്ക് മുന്‍പ് ദര്‍ശനം നല്‍കിയിരുന്നു.സന്ധ്യയ്ക്ക് ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് സ്വര്‍ഗം കടക്കുന്നതിനായി ചെറുചുറ്റിന്‍റെ വടക്കേ വാതിലിന് വെളിയില്‍ എഴുന്നള്ളത്ത് പ്രവേശിക്കുന്നു. എഴുന്നള്ളത്ത് സമയത്ത് സ്വാതി തിരുനാളിന്‍റെ കീര്‍ത്തനങ്ങളാണ് ആലപിക്കുക. മുന്‍കാലങ്ങളില്‍ സ്വര്‍ഗവാതില്‍ ഏകാദശിക്ക് തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയിരുന്നു. മഹാവിഷ്‌ണു വൈകുണ്‌ഠത്തിലേക്കുള്ള വാതില്‍ അഥവാ സ്വര്‍ഗകവാടം തുറക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം.

ഇഹലോക സുഖവും പരലോക മോക്ഷവും അന്നത്തെ ക്ഷേത്ര ദര്‍ശനത്തിലൂടെ ലഭിക്കുമെന്നും വിശ്വാസമുണ്ട്. വിഷ്‌ണു, ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിലാണ് ഈ ദിവസം പ്രത്യേക ചടങ്ങുകള്‍ നടത്തുന്നത്. ഈ ദിവസം ക്ഷേത്രത്തിന്‍റെ മുന്‍വാതിലിനെ സ്വര്‍ഗവാതില്‍ അഥവാ വൈകുണ്‌ഠ കവാടമായി സങ്കല്‍പ്പിച്ച് പ്രത്യേക പൂജ നടത്തിയ ശേഷം അതിലൂടെ കടന്ന് ദര്‍ശനം നടത്തി മറ്റൊരു വാതില്‍ വഴി പുറത്തു വരുന്നതാണ് സ്വര്‍ഗവാതില്‍ ഏകാദശിയുടെ പ്രധാന ചടങ്ങ്.