ഡെറാഡൂൺ: യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രാസൗകര്യങ്ങളിലും സാമ്പത്തിക രംഗത്തും വിപ്ലവകരമായ മാറ്റം കുറിക്കുന്നതാണ് ഈ 12,000 കോടി രൂപയുടെ പദ്ധതി. ഇതോടെ ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള യാത്രാ സമയം പകുതിയിലധികമായി കുറയും.
പദ്ധതിയുടെ പ്രധാന സവിശേഷതകള്‍
ആറ് വരികളുള്ള, ആക്‌സസ് കണ്‍ട്രോള്‍ഡ് ഇടനാഴിക്ക് 213 കിലോമീറ്ററാണ് നീളം.
നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലെത്താന്‍ ആറ് മണിക്കൂറിലധികം സമയമാണ് വേണ്ടിയിരുന്നത്. പുതിയ എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമായതോടെ ഇത് വെറും രണ്ടര മണിക്കൂറായി ചുരുങ്ങും.
ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത ഉത്തര്‍പ്രദേശിലെ ബാഗ്പത്, ബറൗട്ട്, മുസഫർനഗർ, ഷാംലി, സഹാറൻപൂർ എന്നീ നഗരങ്ങളിലൂടെ കടന്നുപോയാണ് ഡെറാഡൂണില്‍ എത്തുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് പദ്ധതിയില്‍ നല്‍കിയിരിക്കുന്നത്. വന്യമൃഗങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകാനായി വൈല്‍ഡ് ലൈഫ് കോറിഡോറുകള്‍, അനിമല്‍ അണ്ടര്‍പാസുകള്‍, തുരങ്കങ്ങള്‍ എന്നിവ പാതയിലുടനീളം ഒരുക്കിയിട്ടുണ്ട്. ദത്ത് കാലി ടണൽ ക്ഷേത്രത്തിന് സമീപം 370 മീറ്റർ നീളമുള്ള അത്യാധുനിക ടണലും നിർമിച്ചിട്ടുണ്ട്.
