മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി ക്ഷീര സഹകരണ മേഖലയിലെ പുതിയ നാഴികക്കല്ല്

മലപ്പുറം: ക്ഷീര സഹകരണ മേഖലയിലെ പുതിയ നാഴികക്കല്ലാണ് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പ്രവര്‍ത്തനമാംരംഭിച്ച മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി. കേരള സര്‍ക്കാരിന്റേയും മില്‍മയുടേയും അഭിമാന പദ്ധതിയാണ് ഇന്നലെ (24-12) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തെ തന്നെ മികച്ച കമ്പനിയായ ടെട്രാപാക്കാണ് നിര്‍മ്മാതാക്കള്‍. 131.3 കോടിയില്‍ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വിഹിതവും 32.72 കോടി രൂപ നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നും ലഭിച്ചു. ബാക്കി തുക മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമാണ്.

കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവര്‍ത്തിക്കുന്നതുമാണ് മില്‍മ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി. പത്ത് ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റാനാവും
കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനും അവ പാല്‍പ്പൊടിയായും മറ്റ് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളായും മാറ്റുന്നതിനുള്ള സംവിധാനം പാല്‍പ്പൊടി ഫാക്ടറിയിലുണ്ട്.
ഫാക്ടറിയുടെ ഉദ്ഘാടനത്തോടൊപ്പം തന്നെ മില്‍മ പാല്‍പ്പൊടി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി വിപണിയിലിറക്കിയിട്ടുണ്ട്. 25 കിലോ, 10 കിലോ, 1കിലോ, 500ഗ്രാം 200 ഗ്രാം, 50 ഗ്രാം, 20 ഗ്രാം എന്നിങ്ങനെ വിവിധ അളവുകളില്‍ പാക്ക് ചെയ്ത മില്‍മ ഡെയറി വൈറ്റ്നര്‍ വൈകാതെ വിപണിയില്‍ ലഭ്യമാകും.

മില്‍ക്ക് പൗഡര്‍ പ്രോസസിംഗ് അതി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉയര്‍ന്ന ഗുണ നിലവാരം ഉറപ്പാക്കി വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്. SCADA (supervisory control and Data Acquisition) സിസ്റ്റം പാല്‍പ്പൊടി ഉത്പാദന പക്രിയ മുഴുവന്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. പാല്‍ പ്ലാന്റിലേക്ക് എത്തുമ്പോള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി മാനദണ്ഡങ്ങള്‍ പാലിക്കുന്ന പാല്‍മാത്രം സ്വീകരിക്കുന്നു. ഇത്തരത്തില്‍ സംഭരിക്കപ്പെടുന്ന പാല്‍ വലിയ ഇന്‍സുലേറ്റഡ് ടാങ്കുകളില്‍ സൂക്ഷിച്ച് ആവശ്യാനുസരണം പ്രോസസിംഗിനായി എടുക്കുന്നു.
പാല്‍ പ്രോസസ്സിംഗിലെ ഒരു പ്രധാന ഘട്ടമാണ് എവാപോറേഷന്‍. നീരാവിയുടെ ഉപയോഗത്താല്‍ പാലിന്റെ സാന്ദ്രത വര്‍ധിപ്പിക്കാനുള്ള പ്രക്രിയയാണിത്. ഈ ഘട്ടത്തില്‍ പാലിലെ വെള്ളം നീക്കം ചെയ്ത് കണ്ടന്‍സ്ഡ് മില്‍ക്ക് ലഭിക്കും. പാല്‍ പ്രോസസ്സിംഗില്‍ മറ്റൊരു പ്രധാന ഘട്ടമാണ് സ്പ്രേ ഡ്രൈയിംഗ്. ഈ ഘട്ടത്തില്‍ പാല്‍ ചെറിയ തുള്ളികളായി സ്്രേപ ചെയ്യപ്പെടുന്നു. പിന്നീട് പാലിന്റെ കണികകള്‍ 200 ഡിഗ്രി സെന്റീഗ്രേഡ് ചൂടുള്ള വായുവില്‍ പ്രവേശിച്ച് എളുപ്പത്തില്‍ പൊടിയാകുന്നു. ഉത്പ്പന്നത്തിന്റെ സുരക്ഷ ഉറപ്പാക്കലാണ് അടുത്തഘട്ടം. അതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹ കണങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നു. പിന്നീട് പാക്കിംഗ് സെക്ഷനിലേക്ക് എത്തുകയും നൂതന പാക്കിംഗ് മെഷീനുകള്‍ ഉപയോഗിച്ച് പാക്കിംഗ് നടത്തുകയും ചെയ്യുന്നു.

പ്രതികൂല സാഹചര്യങ്ങളില്‍ പാല്‍ മിച്ചം വരുമ്പോള്‍ പൊടിയാക്കിമാറ്റുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവായി എന്നത് മില്‍മയെ സംബന്ധിച്ചേടത്തോളം ഏറെ ആശ്വാസകരമാണ്. കോവിഡ് കാലഘട്ടത്തില്‍ മില്‍മ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ന്ന അളവില്‍ സംഭരിച്ച പാലിന്റെ കൈകാര്യം ചെയ്യല്‍. കേരളത്തില്‍ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി ഇല്ലാത്തതിനാല്‍ അയല്‍ സംസ്ഥാനത്തെ ഫാക്ടറികളെ ആശ്രയിക്കേണ്ടി വന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ രാജ്യത്തൊട്ടാകെ വന്‍തോതില്‍ പാല്‍ മിച്ചം വന്നിരുന്നു. അതു കൊണ്ടു തന്നെ പാല്‍പൊടിയാക്കി മാറ്റാന്‍ ഫാക്ടറികളില്‍ ഡിമാന്റുമേറെയായിരുന്നു. ഭരണ തലത്തിലെ ഇടപെടലുകളിലൂടെയൊക്കെയാണ് മില്‍മ അന്ന് മിച്ചം വന്ന പാല്‍ പൊടിയാക്കി മാറ്റിയത്.

മില്‍മ പാല്‍പ്പൊടി ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചതോടെ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും വിപണി കണ്ടെത്താനാകും എന്നതിനോടൊപ്പം ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും. ഒപ്പം പ്രത്യക്ഷമായും പരോക്ഷമായും നൂറില്‍പ്പരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.