എന്‍റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്‍റെ ഇരു കൈകളും മലര്‍ത്തിവയ്‌ക്കുന്നു…’: ഹൃദയം നുറുങ്ങുന്ന വേദനയില്‍ മമ്മൂട്ടി

എംടി വാസുദേവന്‍ നായരെന്ന വിഖ്യാത എഴുത്തുകാരനും മമ്മൂട്ടിയെന്ന മഹാനടനും നമ്മിലുള്ള ആത്‌മബന്ധം മലയാളിയ്‌ക്ക് മനപാഠമാണ്. ഇരുവരും കണ്ടുമുട്ടിയ അവസരങ്ങളൊക്കെ അവരെപ്പോലെ തന്നെ മലയാളിയും എന്നും ഓര്‍മിച്ചിരുന്നു. പ്രിയ എഴുത്തുകാരന്‍ മണ്‍മറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനാകാതെ വേദനിക്കുകയാണ് മമ്മൂട്ടി.

താരം തന്‍റെ ഫേസ്‌ബുക്ക് പേജില്‍ ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. ഒരു യുഗപ്പൊലിമ മറയുകയാണെന്നാണ് മമ്മൂട്ടി കുറിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണ രൂപം

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.

സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്‍റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്‍റെ മകനാണു ഞാനെന്നുഎനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്‍റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്‍റെ ഇരു കൈകളും മലർത്തിവെക്കുന്നു.