പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം,പത്തനംതിട്ടയിൽ 22 കാരന്‍ അറസ്‌റ്റിൽ.മോർഫ് ചെയ്‌ത ഫോട്ടോ പ്രചരിപ്പിച്ചു; 

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചെന്നീർക്കര പ്രക്കാനം കൈതവന ജംഗ്ഷനിൽ കല്ലേത്ത് വീട്ടിൽ കെ അജിത്ത് (22) ആണ് പത്തനംതിട്ട പൊലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം വാട്‌സാപ്പ് വഴി നിരന്തരം സന്ദേശങ്ങൾ അയച്ചു പ്രലോഭിപ്പിക്കുകയും ബൈക്കിൽ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സംഭവം. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വാട്‌സാപ്പിൽ സ്ഥിരമായി സന്ദേശങ്ങൾ അയച്ച് അടുപ്പത്തിലായി. തുടർന്ന്, അശ്ലീല വീഡിയോകൾ അയയ്ക്ക‌ട്ടെയെന്ന് ചോദിച്ച് പെൺകുട്ടിയെ പ്രതി നിർബന്ധിച്ചു. മാർച്ച് മാസത്തിൽ ഫൈനൽ പരീക്ഷ കഴിഞ്ഞ് ബസ് സ്റ്റാൻ്റിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ നിർബന്ധിച്ചു കയറ്റി. പിന്നീട് കോഴഞ്ചേരി നാലുമണിക്കാറ്റ് എന്ന സ്ഥലത്ത് എത്തിക്കുകയും തുടർന്ന് പെൺകുട്ടിയുടെ ശരീരത്ത് കയറിപ്പിടിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ ഫോട്ടോകൾ എടുത്ത പ്രതി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരമായി ഉപദ്രവിക്കുകയും ചെയ്‌തു. ഫോട്ടോ മോർഫ് ചെയ്‌ത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലരപവൻ തൂക്കം വരുന്ന മൂന്ന് സ്വർണമാലകളും, 15000 രൂപയും പലതവണയായി കൈക്കലാക്കി. കൂടാതെ കുട്ടിയുടെ മോർഫ് ചെയ്‌ത ഫോട്ടോ സെപ്റ്റംബർ 24നും 25നും ഇടയിൽ ഷെയർ ചാറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തു.പിന്നീട് പെൺകുട്ടി ഈ വിവരം വീട്ടുകാരെ അറിയിക്കുകയും പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ പൊലീസിൻ്റെ ഊർജിതമായ അന്വേഷണത്തിൽ പ്രതിയെ ഇന്ന് പുലർച്ചെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തുകയും പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. തട്ടിക്കൊണ്ടുപോകൽ, മാനഹാനിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ, ഐടി വകുപ്പ് എന്നിവ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തത്.